Friday, 25 January 2013


(ഇന്നത്തെ ഖത്തര്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രിക റിപബ്ലിക്ദിന പ്രത്യേക പതിപ്പില്‍ പ്രസിദ്ധീകരിച്ച എന്റെ ലേഖനം)

ഇന്ത്യ ഒരു മതാധിഷ്ടിത രാജ്യമല്ല.ലോകത്തെ ഏറ്റവും വലിയ മതേതര-ജനാധിപത്യ രാഷ്ട്രമാണ്.വ്യത്യസ്ത മതദര്‍ശനങ്ങള്‍ ആവിര്‍ഭവിക്കുകയും പരിപാലിക്കപ്പെടുകയും ചെയ്ത പാരമ്പര്യമാണ് നമ്മുടേത്‌.വിവിധജാതികളും വളരെയേറെ വര്‍ണ്ണ ഭേദങ്ങളും നിരവധിഭാഷകളും പലപല ജീവിത സമ്പ്രദായങ്ങളും ഉള്ള ഒരു സങ്കര സംസ്കാരമാണ് പ്രാചീനകാലം മുതല്‍ക്കു തന്നെ ഇന്ത്യയില്‍ നിലനിന്നു പോന്നതും.'നാനാത്വത്തില്‍ ഏകത്വം' എന്നറിയപ്പെടുന്ന മഹത്തായ സാംസ്കാരികപൈതൃകം ലോകത്ത് മറ്റൊരു സമൂഹത്തിനും അവകാശപ്പെടാനില്ല.എല്ലാ സംസ്ക്രിതികളെയും എപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു എന്നതാണ് നമ്മുടെ പ്രത്യേകത.

ജാതി വ്യവസ്ഥക്കും മനുഷ്യത്വരഹിതമായ സാമൂഹിക അനീതികള്‍ക്കുമെതിരായി ജന്മംകൊണ്ട ബുദ്ധ-ജൈന മതങ്ങള്‍ ഇന്ത്യയുടെ മഹത്തായ സംഭാവനയാണ്. തോമശ്ലീഹയുടെ കാലത്ത് തന്നെ ക്രൈസ്തവതയുടെ കാരുണ്യം ഭാരതത്തിന്റെ മണ്ണില്‍ സാന്നിധ്യം അറിയിച്ചിരുന്നു. ഇസ്ലാമിന്റെ ആഗമനമാണ് മധ്യകാലത്ത് ഇന്ത്യ ചരിത്രത്തിന്റെ ഗതിതിരിച്ച മറ്റൊരു പ്രധാന ഘടകം.വേദങ്ങളുടെയും ഉപനിഷത്തുകളുടെയും തെളിനീര്‍ പ്രവാഹത്തോടൊപ്പം ഇസ്ലാമിന്റെധാര കൂടി ചേര്‍ന്നോഴുകിയപ്പോള്‍ ഇന്ത്യന്‍ സംസ്കൃതി സമ്പന്നവും ധന്യവുമായി തീര്‍ന്നു.

ആര്യാധിനിവേശം മുതല്‍ ബ്രിട്ടീഷ് ആധിപത്യം വരെയുള്ള സഹസ്രാബ്ദങ്ങള്‍ക്കിടയില്‍ പല ഭാഷക്കാരും ദേശക്കാരും ഇവിടെ പ്രവേശിക്കുകയും ഈ രാജ്യത്തെ അവരുടെ മാതൃഭൂമിയായി കരുതി ഇന്ത്യന്‍ സമൂഹത്തില്‍ വിലയം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് വിവധ സംസ്കാരങ്ങളുടെ സംഗമകേന്ദ്രമായി ഭാരതം അറിയപ്പെടുന്നതും. ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയ ദേശീയതയ്ക്ക് അപ്പുറത്തും ഇപ്പുറത്തും ഉള്ള സംസ്കാരങ്ങളുടെ സമന്വയം ആണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ സംസ്കൃതി. "ലോക സമസ്താ സുഖിനോ ഭവന്തു" എന്നത്ന്റെ ആന്തരിക ചൈതന്യവും മറ്റൊന്നല്ല. ഇന്ത്യയുടെ സംസ്കാരവും ദേശീയതയും ദുര്‍വ്യാഖ്യാനം ചെയ്തു രാജ്യത്തിന്റെ ശിഥിലീകരണത്തിനു കളമൊരുക്കുന്ന ഒരു സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്.ഇന്ത്യന്‍ മണ്ണിനെ സമ്പുഷ്ടമാക്കിയ ഇതര സംസ്കാരങ്ങളുടെ ഉച്ചാടനത്തിലൂടെ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആചാരക്രമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ആസൂത്രിതമായ പ്രവര്‍ത്തനങ്ങള്‍ ഒരു ഭാഗത്ത്‌ തുടക്കമിട്ടിരിക്കുന്നു. ഇന്ത്യയുടെ പൈതൃകത്തിനും രാഷ്ടത്തിന്റെ നിലനില്‍പ്പിനു തന്നെയും ഭീഷണിയായി ഫാസിസ്റ്റു വര്‍ഗീയത വളര്‍ച്ച പ്രാപിച്ചു കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യം രാജ്യ സ്നേഹികളെ ആശങ്കാകുലര്‍ ആക്കുകയാണ്. ഇത്തരുണത്തില്‍ ഫാസിസ്റ്റ് വര്‍ഗ്ഗീയതയെക്കുറിച്ചു ഗൌരവമായി വിചിന്തനം നടത്തപ്പെടെണ്ടതുണ്ട്.

നമ്മുടെ സംസ്കാരത്തില്‍ വര്‍ഗ്ഗീയവല്‍ക്കരണം ഒരു ലളിതമായ പ്രക്രിയ ആയിരുന്നില്ല. മറിച്ച് സാംസ്കാരിക പ്രയോഗത്തിന്റെ സകല മേഖലകളിലും അത് ആവെശിച്ചിട്ടുണ്ട്.സംസ്കാരം പ്രചരിപ്പിക്കുക എന്നപേരില്‍ ഹിന്ദു ഫാസിസ്റ്റു സംഘടനകളെ വര്‍ഗ്ഗീയ ലക്ഷ്യത്തോടെ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. 1915-ല്‍ ഹിന്ദു മഹാസഭയുടെ പിറവിയോടെ ഇത് ആരംഭിക്കുന്നു. "ഹിന്ദുസ്ഥാനിലെ വിദേശ വംശജര്‍ ഒന്നുകില്‍ ഹൈന്ദവ ഭാഷയും സംസ്കാരവും സ്വീകരിക്കുകയും ഹിന്ദുരാഷ്ടത്തെ വാഴ്ത്തുന്നതൊഴികെയുള്ള മറ്റൊരാശയവും വെച്ച്പുലര്‍ത്താതിരിക്കുകയും, വ്യത്യസ്തമായ അസ്ത്വിത്വം കൈവെടിഞ്ഞു ഹിന്ദുത്വത്തില്‍ ലയിക്കുകയും വേണം"ഫാസിസ്റ്റ് വര്‍ഗ്ഗീയതയുടെ താത്വിക ആചാര്യനായ ഗോള്‍വാള്‍ക്കര്‍- ലൂടെ മുഴങ്ങി കേള്‍ക്കുന്നത് ഇന്ത്യയിലെ ന്യൂന പക്ഷങ്ങളോടുള്ള ഭീഷണി സ്വരം മാത്രമല്ല; ഇന്ത്യന്‍ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മരണമണി കൂടിയാണ്. വിദേശ ശക്തികളുടെ പിന്ബലത്താല്‍ നടന്നുവരുന്ന വിധ്വംസക- വിഘടന പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രത്തിന്റെ സ്വസ്ഥതയും ശാന്തിയും തകര്‍ത്തു തുടങ്ങിയിരിക്കുന്നു. പഞ്ചാബിലും കാശ്മീരിലും തുടക്കം കുറിച്ച ഈ ശിഥിലീകരണ പ്രക്രിയകള്‍ ആസ്സാമിലെ ഉല്ഫയിലോ മവോയിസ്ടുകളിലോ അവസാനിക്കുനില്ല. തൊഴില്‍ രഹിതരായ യുവാക്കളെ ഉപയോഗപ്പെടുത്തിയുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രാഷ്ട്രനിവാസികള്‍ ജാഗരൂകരാകേണ്ടതുണ്ട്.

കരണവും പ്രതികരണവും ഒന്നല്ല. കരണമാണ് പ്രതികരണം സൃഷ്ടിക്കുന്നത്.കാരണം ഇല്ലായ്മ ചെയ്യുന്നതുവരെ പ്രതികരണവും ഉണ്ടായിക്കൊണ്ടിരിക്കും

ഹൈന്ദവ വര്‍ഗ്ഗീയതക്ക്‌ പ്രതികരണം എന്നോണം മുസ്ലിംകളില്‍ തീവ്രവാദം വളര്‍ത്തിയെടുക്കാനുള്ള ഒരു ശ്രമവും നമ്മുടെ നാട്ടില്‍ നടന്നുവരുന്നു. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്ന സമീപനങ്ങള്‍ പുരോഗമനക്കാര്‍ എന്ന് വിശ്വസിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ സ്വീകരിക്കുന്നതും അപലപനീയവും അപഹാസ്യവുമാണ്. മതേതര ചിന്താഗതിക്കാരായ ഭൂരിപക്ഷംവരുന്ന ഹൈന്ദവ സഹോദരങ്ങളെ കൂടി വിഭാഗിയ പ്രവണതയിലേക്ക് നയിക്കാന്‍ മാത്രമേ ഇത് ഉപകരിക്കുകയുള്ളുവെന്നു മുസ്ലിം ബഹുജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവല്‍ക്കരണം നടത്തപ്പെടെണ്ടാതുണ്ട്. ചുരുക്കത്തില്‍,ഫാസിസ്റ്റു വിരുദ്ധ-തീവ്രവാദ വിമുക്ത മതേതര ശക്തികളുടെ ഏറ്റവും വിശാലമായ കൂട്ടായ്മ ഉണ്ടാക്കി ജന ഹൃദയങ്ങളിലേക്ക് ഇറങ്ങി ചെല്ലാനുള്ള ആശയ പ്രചാരണത്തിന് നാം മുന്നിട്ട് ഇറങ്ങെണ്ടിയിരിക്കുന്നു. മതേതര-ജനാധിപത്യ ഇന്ത്യയുടെ നിലനില്പിന്നും സുഗമമായ പ്രയാണത്തിനും നാം ഓരോരുത്തരും നമ്മുടെ പങ്ക് വഹിച്ചേ മതിയാവൂ.

ശംസുദ്ധീന്‍ വെള്ളികുളങ്ങര ദോഹ-ഖത്തര്‍ Mob: 33915102

Thursday, 24 January 2013


ഡോട്ട് കോം വെള്ളികുളങ്ങരയെ കുറിച്ച്.
ജീവിച്ച കാലത്തെയും ദേശങ്ങളെയും അടയാളപ്പെടുത്താന്‍ ശ്രമിക്കുന്ന ഒരാള്‍. ഇവിടെ ഞാന്‍ ഒരെളിയ പ്രതിനിധി മാത്രം. വെള്ളികുളങ്ങരക്കാരന്‍. ചരിത്രത്തില്‍ അങ്ങനെയും ഒരു രേഖപ്പെടുത്തല്‍ ആയിക്കോട്ടെ. തൃശൂര്‍ ജില്ലയിലെ വെള്ളിക്കുളങ്ങര മാത്രം പരിചയമുള്ള ആളുകള്‍ പലയിടത്തു നിന്നും പരിപാടികളില്‍ പങ്കെടുത്തു പുറത്തിറങ്ങുമ്പോള്‍ ചോദിക്കാറുണ്ട്-തൃശൂരില്‍..? തിരുത്തുകയാണ് പതിവ് "‍ആ വെള്ളിക്കുളങ്ങരയല്ല; ഇത് വെള്ളികുളങ്ങര". കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കില്‍ ഒഞ്ചിയം പഞ്ചായത്തിലെ ഒരു സാധാരണ പ്രദേശം. ഓര്‍മ്മയില്‍ ഈ നാട് വാലായി ഉപയോഗിച്ച് തുടങ്ങിയത് ഈയുള്ളവന്‍. അതുകൊണ്ട് ഈ പട്ടം തന്നെ ധാരാളം.'ശംസുദ്ദീന്‍ വെള്ളികുളങ്ങര'

ഞാന്‍ കരുതുന്നു. യോജിപ്പുകളെക്കാള് എനിക്കിഷ്ടം വിയോജിപ്പുകളാണ്. അപ്പോളെ എനിക്കെന്റെ നിലപാടുകളുടെ ഭദ്രതയും കനക്കുറവും തിരിച്ചറിയാനാവൂ. അത് കൊണ്ട് എപ്പോഴും വിയോജിക്കാനുള്ള നിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ഞാന്‍ നിലകൊള്ളും. ചര്‍ച്ചകളുടെ മൂശയില്‍ വാര്‍ത്തെടുക്കുന്ന കാഴ്ചപ്പാടുകള്‍ തന്നെയാണ് പൊതിഞ്ഞു കെട്ടി പുറം കാണിക്കാതെ, സുഭദ്രമെന്നു കരുതി അടയിരിക്കുന്ന നിലപാടുകളെക്കാള്‍ കാലത്തെ അതിജയിക്കുക. ആശയ തലങ്ങളിലെ അങ്കം കുറിക്കലുകള്‍ ആദര്‍ശങ്ങള്‍ മൂര്ച്ചപ്പെടുത്താന്‍ ഉള്ളത് തന്നെയാണ്. നന്മയും വെളിച്ചവും ഒരിടത്ത് മാത്രം ഒതുക്കി നിര്‍ത്തപ്പെട്ടതല്ല. എല്ലായിടത്തും ഏറിയും കുറഞ്ഞും നൈതികതയും ധാര്‍മ്മികതയും കുടികൊള്ളുന്നു എന്നതാണ് സത്യം. അവയെ മതമെന്നും ആത്മീയമെന്നും മതനിരാസമെന്നും ഭൌതികതയെന്നും എന്ത് പേരിട്ടും വിളിക്കാം. എല്ലാത്തില്‍ നിന്നും നന്മയുടെ സാരാംശം ഉള്‍ക്കൊള്ളാനുള്ള വിശാലമായ മാനവികബോധം വേണമെന്ന് മാത്രം.

കറുപ്പിനും വെളുപ്പിനുമിടയിലുള്ള 'ചാര മേഖല'യിലും ചിലപ്പോള്‍ ചില വസ്തുതകള്‍ കുടികൊള്ളുന്നുവെന്ന്  തോന്നുന്ന ഒരാള്‍. ധാര്‍മ്മികത ഹൃദയ പക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പദമാകയാല്‌ നമ്മുടെ ചിന്തകളെ ഹൃദയത്തിന് വിട്ടുകൊടുക്കുക. എന്റെ നിലപാടുകള്‍ ആത്യന്തികമായി ശരിയാണെന്ന വാശിക്കാരന്‍ അല്ല ഞാന്‍. അറിഞ്ഞിടത്തോളം, മനസ്സിലാക്കിയടത്തോളം നിഗമനങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന "ശരി" ആണെന്ന് മാത്രം. നിങ്ങള്ക്ക് ബോധ്യപ്പെട്ട ശരികള്‍ എന്നെ ബോധ്യപ്പെടുത്താന്‍ കഴിയുമെങ്കില്‍ എന്റെ ചിന്തകളെ ഞാന്‍ തുറന്നു വിടുന്നു......

Tuesday, 22 January 2013


( കുറിപ്പ് ഒരു മെഴുകു തിരിയായി ഉരുകി ഒലിച്ചു തീരുമ്പോഴും തനിക്കു ചുറ്റുമുള്ളവര്‍ക്ക് വെട്ടം പകര്‍ന്നു നല്‍കുന്ന എന്റെ നല്ലവരായ പ്രവാസിസഹോദരങ്ങള്‍ക്ക്‌ സമര്‍പ്പിക്കുന്നു. നിരാസത്തിന്റെ കൊടുംവേനലിലും സ്നേഹത്തിന്റെ നിറഞ്ഞ കുടവുമായി ജീവിച്ചു തീര്‍ക്കുന്ന എന്റെ പ്രിയപ്പെട്ടവര്‍ക്ക്....)

ഡിസംബറിലെ ഒരു സായം സന്ധ്യ. പകലിനെ വിഴുങ്ങാന്‍ രാത്രി ശ്രമം ആരംഭിക്കുകയാണ്. അല്ലെങ്കിലും അടുത്ത നാളുകളിലായി രാവിനു വല്ലാത്തൊരു ധൃതിയാണ്. നേരത്തെ തന്നെ ഇറങ്ങിപ്പുറപ്പെടുകയാണ്. പകലിനെ കീഴടക്കാന്‍. ഈ അധീശത്വത്തിനു ഒരു ദിവസത്തിന്റെ ആയുസ്സേ ഉള്ളു എന്നറിയാന്നിട്ടല്ല. ഇപ്പോള്‍ കുറച്ചു നാളത്തേക്ക് എനിക്കാണ് നീളം കൂടുതല്‍ എന്ന് ബോധ്യപ്പെടുത്താന്‍ രാത്രി പകലുമായി ഏറ്റുമുട്ടുകയാണ്. രാത്രിയും പകലുംതമ്മിലുള്ള ഈ കടിപിടി കൂടലിനിടയില്‍ അയാളുടെ കണ്ണുകള്‍ ആകാശത്തിന്റെ അനന്തതയിലേക്കും അംബര ചുംബികളായ മനോഹരകെട്ടിടങ്ങളിലേക്കും മാറി മാറി പതിച്ചു. കോറനെഷനിലെ പച്ചപുല്തകിടില്‍ മലര്‍ന്നു കിടന്നു വെറുതെ ചിന്തകളുടെ കെട്ടഴിച്ചു വിട്ടു.

വല്ലാതെ ആഗ്രഹിച്ചു തന്നെയാണ് പ്രവാസം തിരന്നെടുത്തത്. ഗള്‍ഫ്‌ സ്വപ്നം വര്‍ണ്ണ പൊലിമയോടെ മനസ്സില്‍ താലോലിച്ചു നടന്ന എന്പതുകളിലെ കൌമാരം. സെന്റിന്റെപരിമളവും കുപ്പായ കീശയില്‍ പൊന്തി നില്‍ക്കുന്ന ‘റോത്ത്മാന്‍സ്’ പാക്കറ്റും ഉയരമുള്ള ചെരുപ്പും ചവിട്ടി വിലസിനടക്കുന്ന ദുബായിക്കാരനെ കണ്ടാല്‍ ആരും ഒന്ന് കൊതിച്ചു പോവുന്ന കാലം. കറുത്ത് നീര്‍ക്കോലി പോലെ മേലിന്ന ചെക്കന്മാരെല്ലാം കടലും കടന്നു രണ്ടു കൊല്ലം കഴിന്നു നാട്ടിലേക്കു തിരിച്ചു വരുമ്പോള്‍ വെളുത്തു ചീര്‍ത്തു നല്ല ഗ്ലാമര്‍ ആകുന്ന കോലം. വരുന്നോരൊക്കെ അഞ്ചും പത്തും സെന്റ് ഭൂമി വാങ്ങി പത്രാസുകാരന്‍ ആവുന്നതും മോഹിപ്പിക്കുന്ന കാഴ്ച തന്നെ. കൂടാതെ മലയാളം അല്ലാതെ മറ്റൊന്നും കേട്ടിട്ടില്ലാത്ത നങ്ങള്‍ക്ക് മുമ്പില്‍ (ഹിന്ദി, തമിള്‍ സിനിമകള്‍ ഒന്നും അക്കാലത്തു കാണാരുണ്ടായിരുന്നില്ല) അറബിയും ഹിന്ദിയും കേരംസ് കളിക്കുന്നിടത് വെച്ചുംമറ്റും ഗള്‍ഫുകാര്‍ തമ്മില് കോഡ് ഭാഷയായി ഉപയോഗിച്ചപ്പോള്‍ അന്തം വിട്ടിരുന്ന സമയം.‍ എല്ലാം കൂടി മനസ്സിനെ മത്തു പിടിപ്പിച്ചപൊന്‍ വിളയും നാട്ടിലേക്ക് ഒരു എന്‍.ഓ.സീ തരപ്പെടുത്താന്‍ ഉപ്പാക്ക് പുറമേ ബന്ധുക്കളോടും കൂട്ടുകാരോടും യാചിച്ചു പറഞു. അങ്ങിനെ ഒടുവില്‍ ഇന്ത്യന്‍ എയര്‍ ലൈന്‍സിന്റെ ചിറകിലേറി ഖത്തറിലേക്ക്.

കീശയില്‍ നിന്ന് മൊബൈല്‍ റിംഗ് ചെയ്തപ്പോള്‍ പ്രവാസ ചിന്തകള്‍ ഇടയ്ക്കു വെച്ച് മുറിയുകയായിരുന്നു. ഊഹം തെറ്റിയില്ല. നാട്ടില്‍ നിന്ന് നല്ല പാതിയുടെ മിസ്സ്‌ കോള്‍. തിരിച്ചു വിളിച്ചാല്‍ അവള്‍ക്കു പറയാന്‍ ഉള്ളത് ഏതാണ്ട് ഇതൊക്കെ തന്നെയായിരിക്കും. "മൂത്തവള്‍ പതിനെട്ടിലേക്ക് കടക്കുകയാണ്. വയസ്സില്‍ രണ്ടു കൊല്ലം പുറകിലാണെങ്കിലും വളര്‍ച്ചയില്‍ ഇത്താത്തയെ കടത്തിവെട്ടും നിങ്ങളുടെ പുന്നാര കറുപ്പച്ചി മോള്. രണ്ടിന്റെയും കഴുത്തിലും കാതിലുമായി ഇപ്പോള്‍ ഉള്ളത് മൂന്നു പവന്‍ പോലും തികയില്ല. എന്ടടുത്തുള്ളതെല്ലാം പുര ഉണ്ടാക്കാനായിവില്‍ക്കുകയും ചെയ്തു. എത്ര പറഞ്ഞാലും നിങ്ങള്ക്ക് ഞാന്‍ പറയുന്നത് മനസ്സിലാകില്ലല്ലോ. ഓരോരുത്തരും ഓരോ വരവിനും കൊണ്ട് വരും രണ്ടും മൂന്നും പവന്‍. നമുക്ക് മൂന്നു പെണ്‍കുട്ടികളാണ് ഉള്ളത്. സ്വര്‍ണ്ണത്തിന്റെ ഇപ്പോഴത്തെ വില എത്രയാ?.എനിക്കറിയില്ല. ഇവരെയൊക്കെ നമ്മള്‍ എങ്ങിനെയ കെട്ടിച്ചു വിടുക. നിങ്ങള്‍ക്കിതോന്നും വലിയ കാര്യമല്ലല്ലോ. KMCC എന്നും പള്ളി-മദ്രസ കമ്മിറ്റി എന്നും പറഞു നാട്ടുകാരെ നന്നാക്കി നടന്നോളൂ. നാളെ ഇങ്ങളെ കുട്ട്യെളെ കാര്യം ഓല് നോക്കുമോ? ‍"

ഇതും പറഞ്ഞവസാനിപ്പിച്ചു അവള്‍ ഫോണ്‍ വെച്ചപ്പോള്‍ ആണ് ഓര്‍ത്തത്‌. മുസ്തഫാനോടും സഫുവാനോടും ഇന്ന് രാത്രി പിരിവിനു ഇറങ്ങാം എന്ന് പറഞ്ഞതല്ലേ. മദ്രസ്സയില്‍ പഠിപ്പിക്കുന്ന മലപ്പുറത്തുകാരന്‍ ഉസ്താദിന്റെ മകളുടെ കല്യാണത്തിന് രണ്ടു ലക്ഷം എങ്കിലും ഉണ്ടാക്കി കൊടുക്കേണ്ടതു ഞങ്ങള്‍ ഖത്തര്‍ കമ്മിറ്റിക്കാരുടെ ഉത്തരവാദിത്തം ആണല്ലോ. ഷിഫ്റ്റ്‌ ഡ്യൂട്ടി കഴിന്നു 8 മണിക്ക് ഇറങ്ങി ബിന്മഹമൂദില്‌ സഫുവാന്‍ എത്തുമ്പോഴേക്കു ഖോറില്‍നിന്ന് മൂസ്തഫ വണ്ടിയുമായി എത്തും. പിരിവു എവിടെയും എത്തിയിട്ടില്ല. അടിച്ച പുറത്തു തന്നെയാണ് വീണ്ടും വീണ്ടും അടിക്കുന്നത്. ചിലരില്‍ നിന്നെല്ലാം പൈസ വാങ്ങുമ്പോള്‍ ചെറിയ ഒരു വിമ്മിഷ്ടം. 1600 ശമ്പളക്കാരന് ഭക്ഷണവും റൂമും മറ്റു ചിലവുകളും കഴിച്ചാല്‍ വലിയ മിച്ചമൊന്നും ഉണ്ടാകില്ല. നാട്ടിലെ എണ്ണിയാല്‍ തീരാത്ത പ്രാരാബ്ദങ്ങളുടെ പരാതിക്കിടയില്‍ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പ്രയാസപ്പെടുന്ന അത്തരക്കാരോട് പിരിവു വാങ്ങുമ്പോള്‍ ഉള്ളില്‍ ഒരസ്വസ്ഥത. എന്നാല്‍ ഏറ്റവും സന്തോഷത്തില്‍ സംഭാവന തരുന്നത് ഇത്തരക്കാര്‍ ആണ്. ജീവിതത്തിന്റെ ആധിയും ആകുലതകളും വേണ്ടുവോളം അനുഭവിക്കുന്നവരാണല്ലോ അവര്‍!!?.

കഴിഞ്ഞ മാസമാണ് മദ്രസ്സ കമ്മിറ്റി സെക്രട്ടറി വിസിറ്റ് ചെയ്തു പോയത്. മദ്രസ്സയുടെ നടത്തിപ്പിന് ഒരു സ്ഥിര വരുമാനം. എല്ലാ കാലവും വീട്ടില്‍ കയറി വരിസംഖ്യ പിരിപ്പിക്കാന്‍ ആവില്ല. ടൌണില്‍ രണ്ടു മുറി കെട്ടിടം പണിതാല്‍ താഴത്തെ നില വാടകയ്ക്ക് കൊടുക്കുമ്പോള്‍ കിട്ടുന്ന പകിടി വാങ്ങിച്ചു മേലത്തെ പണിയും തുടങ്ങാം. അപ്പോഴത്തെക്ക് ദുബായില്‍ നിന്നും എന്തെങ്കിലും കിട്ടാതിരിക്കില്ല. ഈ ഐഡിയയുമായിസെക്രട്ടറി വിളിച്ചപ്പോള്‍ കൊള്ളാമെന്നു തോന്നി. ഏതായാലും പ്രതീക്ഷിച്ചതിലും ഏറെ വിജയമായിരുന്നു കലക്ഷന്.

ഉസ്താദിന്റെ പിരിവു ഒന്ന് വേഗം തീര്‍ത്തിട്ടു വേണം അടിവാരത്തെ ഒരു പാവം സഹോദരനു KMCC  നിര്‍മ്മിച്ച്‌ കൊടുക്കുന്ന വീടിന്റെ പദ്ധതിക്ക് തുടക്കം കുറിക്കാന്‍. ഓല വെച്ച് കെട്ടിയ ആ ഷെഡ്‌ ഞാന്‍ നേരില്‍ കണ്ടതാണല്ലോ. ആസ്തമ രോഗിയായ ആ ചെറുപ്പക്കാരന്റെ ദയനീയ മുഖം മനസ്സില്‍ നന്നായി തെളിയുന്നു. പറക്കമുറ്റാത്ത രണ്ടു പൈതങ്ങള്‍. ആര്‍ത്തലച്ചു പെയ്താല്‍ മഴയെ തടുക്കാന്‍ ഒരു താര്‍പ്പായ തല്ക്കാലം നാട്ടുകാര്‍ വാങ്ങിക്കൊടുത്തു.

മനസ്സു ചിലപ്പോള്‍ അങ്ങിനെയാണ്. സ്ഥലകാല ബോധമില്ലാതെ എടുത്തു ചാടുന്നു. വീടിനെ കുറിച്ച് ഓര്‍ത്തപ്പോള്‍ പ്രിയതമയുടെ വാക്കുകള്‍ കാതുകളില്‍ വന്നലക്കുന്നു പ്രവാസം ഒന്നര പതിറ്റാണ്ടും കുടുംബ ജീവിതം 13 വര്‍ഷവും പൂര്‍ത്തിയായിട്ടും പണി പൂര്‍ത്തിയാകാത്ത വീടിനെ ക്കുറിച്ച അവളുടെ പരാതിയിലും കഴംബില്ലേ? രണ്ടു ബെഡ് റൂമും കിച്ചണും മാത്രമേ തേപ്പു കഴിന്നിട്ടുള്ളൂ. ജനല്‍ പാളികളും തഥൈവ! നിലത്തിന്റെ പണി കഴിയാത്തതിനാല്‍ അലര്‍ജിയുടെ ശല്യമുള്ള മൂന്നാമത്തവളുടെ കാര്യം കഷ്‌ടം. നിര്‍മ്മാണ സാമഗ്രികളുടെ വില വര്‍ദ്ധനയും റോക്കറ്റ്‌ പോലെ കുതിച്ചു പായുന്ന കൂലിയും എല്ലാ കണക്കു കൂട്ടലും തെറ്റിച്ചു. "അപ്പോഴേ ഞാന്‍ പറഞ്ഞതാണ് ലോണ്‍ എടുത്തു നിലത്തിന്റെ പണിയും തേപ്പും കഴിക്കാന്‍. നിങ്ങള്‍ അതൊന്നും ചെയ്യില്ല. പലിശയും ലോണും തൊടില്ലെന്ന് വാശി. എന്നിട്ട് ഇപ്പൊ എന്തായി?"

ഇപ്പോഴും പ്രതി സ്ഥാനത്തു ഞാന്‍ തന്നെ. എന്ത് ചെയ്യാം എപ്പോഴും പ്രതിസ്ഥാനത്തു ഇരിക്കാന്‍ വിധിക്കപ്പെട്ടവര്‍ ആണല്ലോ നമ്മള്‍ പ്രവാസികള്‍! നാട്ടില്‍ പറമ്പിനു റേറ്റ് വര്‍ദ്ധിപ്പിച്ചത്‌ മുതല്‍ അയക്കൂറക്ക് വില കൂട്ടിയവര്‍ വരെ നമ്മള്‍ ആണെന്നാണ്‌ നാടുകാരുടെ വെപ്പ്.

ജീവിതത്തിന്റെ ഒഴുക്കില്‍ 'ചലനമറ്റ' ദിനങ്ങളുടെ നൊമ്പരം പേറുന്നവര്‍... കരുണയില്ലാത്ത വിധിക്കു മുമ്പില്‍ സ്വപ്‌നങ്ങള്‍ കരിഞ്ഞു പോയവര്‍.... സൌഹൃദവും നാട്ടുകാരും അന്യവസ്തുവായവര്...കൈവിട്ടുപോയ ജീവിതം ഒരിക്കല്‍ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷകള്‍ പോലും നഷ്ടപ്പെട്ടവര്‍... കുടുംബത്തെയും നാടിനെയും അത്രമേല്‍ പ്രണയിക്കയാല്‍ പ്രതിസന്ധികള്‍ കരുത്തായി മാറ്റുകയാണ് പ്രവാസികളെന്നു എത്രപേര്‍ക്കറിയാം? മുസ്തഫയുടെ ഫോണ്‍ കോള്‍ വീണ്ടും ചിന്തകളില്‍ നിന്ന് തട്ടിയുണര്‍ത്തി.

ഷര്‍ട്ടില്‍ പറ്റിപ്പിടിച്ച പുല്ലും മണലും തട്ടി തെറുപ്പിച്ച് പതുക്കെ എഴുന്നേറ്റു ഇരിക്കുമ്പോള്‍ എം മുകുന്ദന്റെ ഒരു കഥാപാത്രം മനസ്സില്‍ കൊള്ളിയാന്‍ മിന്നി. ഒരുപാട് തവണ മുള്‍വഴികള്‍ താണ്ടി ദൈവസന്നിധിയില്‍ എത്തി മറ്റുള്ളവരുടെ പ്രയാസങ്ങളുടെയും കഷ്ടപ്പാടുകളുടെയും പരിദേവനം സമര്‍പ്പിച്ചു പ്രാര്‍ഥിച്ചു മടങ്ങുമ്പോള്‍ വെറുതെ അയാള്‍ ആലോചിച്ചു. തന്റെ ദുരിതങ്ങളുടെ കെട്ടുകള്‍ ഇതുവരെ ദൈവത്തോട് പറഞ്ഞില്ലല്ലോ. വീണ്ടും മടങ്ങി പോയാലോ..വേണ്ട..സ്വന്തം ആവലാതികള്‍ പെരുപ്പിച്ചു ദൈവത്തെ മുഷിപ്പിക്കണ്ട. കഴിഞ്ഞ ദിവസവും കൂട്ടുകാര്‍ കളിയാക്കിയതാണ്. "സ്വന്തം കാര്യം നോക്കാന്‍ അറിയാത്തവന്‍.... നാട്ടുകാര്‍ക്ക് വേണ്ടിപരക്കം പായുന്നവന്‍.." മനസ്സ് രണ്ട് പക്ഷത് നിന്നപ്പോള്‍ ഏതായാലും ഇവടെവരെ വന്നതല്ലേ. ഇനി കാണാന്‍ ആയില്ലെങ്കിലോ..ഇഷ്ട ദൈവത്തോട് ആവലാതി പറയാന്‍ മടങ്ങാന്‍ തീരുമാനിച്ചു. ആ മടക്ക യാത്രയുടെ ആരംഭത്തില്‍ തന്നെ തന്റെ ഇഷ്ട ദാസനെ ദൈവം തിരിച്ചു വിളിച്ചു. "ഒരിക്കലും സ്വന്തത്തെ കുറിച്ച് പരാതി പറയാത്ത നിന്നെതന്നെയാണ് എനിക്കിഷ്ടം. അങ്ങിനത്തെ അവസ്ഥയില്‍ തന്നെ നീ എന്നിലേക്ക്‌ വരണം". എന്നായിരിക്കുമോ പെട്ടെന്നുള്ള ഈ തിരിച്ചു വിളിയിലൂടെ ദൈവം ഉദ്ദേശിച്ചത്..

Sunday, 20 January 2013


പ്രസംഗത്തെക്കുറിച്ച് രണ്ടു വാക്ക്

മനുഷ്യ മനസ്സുകളെ സ്വാധീനിക്കുകയും ഉദ്ധീപിപ്പിക്കുകയും ചെയ്യുന്നതില്‍ പ്രഭാഷണ കലക്കുള്ള പങ്ക് വളരെവലുതാണ്‌. ലോകത്തിന്റെ ഗതിവിഗതികളെ മാറ്റി മറിച്ച വലിയ പരിവര്‍ത്തനങ്ങള്‍ക്ക് ചാലകശക്തിയാവുന്നതില് എഴുത്തുകാരെയും ബുദ്ധിജീവികളെയുംപോലെ പ്രഭാഷകരുടെ റോളും ഒട്ടും നിസ്സാരമായിരുന്നില്ല.  എഴുത്തിനെ അപേക്ഷിച്ചു പ്രസംഗത്തിന്റെ പ്രത്യേകത ശ്രോതാവിന്റെ പ്രതികരണം അതെ സ്പോട്ടില്‍ വായിച്ചെടുക്കാന്‍ കഴിയുമെന്നതാണ്. പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ കേള്‍വിക്കാരുടെ മുഖഭാവം ശ്രദ്ധിച്ചാല്‍ മതി. പലപ്പോഴും പ്രസംഗം കഴിഞ്ഞ ഉടനെ ആളുകള്‍ വന്നുപറയും നന്നായോ മോശമായോ എന്ന്. ആളുകള്‍ ഉദ്ദേശിക്കുന്ന തരത്തിലല്ല നമ്മുടെ പ്രസംഗം എന്ന് ശ്രോതാകളുടെ മുഖത്തില്‍ നിന്ന് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ വേണമെങ്കില്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സദസ്സിന്റെ അവസ്ഥ കണ്ടു അപ്പോള്‍തന്നെ നമുക്ക് മാറ്റം വരുത്താം. ഇത് പ്രസംഗത്തിലെ സാധിക്കൂ.

ഹിറ്റ്ലര്‌ ഗംഭീര പ്രാസംഗികനാണെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. വിന്‌സ്റ്റന്‌ ചര്‍ച്ചിലും പ്രഭാഷണ മേഖലയില്‍ വിശ്വോത്തരന്‍. കേരളത്തില്‍ അഴിക്കോട് മാഷും കൌമുദി ബാലകൃഷ്ണനും മുണ്ടശ്ശേരിയും സീ എച്ചും പ്രഭാഷണ വിഹായസ്സിലെ അത്ഭുത പ്രതിഭകള്‍ തന്നെ. ജനാധിപത്യ വ്യവസ്ഥിതിയില്‍ ആളെ കൂട്ടാനും ആശയ പ്രചാരണത്തിനും ഉള്ള നല്ലോരുപാധി തന്നെയാണിത്. കേസ്സറ്റ് പ്രഭാഷണത്തിലൂടെ ഒരു സംഘടന തന്നെ കെട്ടിപ്പടുത്തതിന്റെ ഉദാഹരണത്തിന് മഅദനി ധാരാളം. സമദാനിയും വീരേന്ദ്രകുമാറും വാക്കുകള്‍ കൊണ്ട് ഇന്ദ്രജാലം കളിക്കുന്നവര്‍.

പ്രസംഗത്തില്‍ ശൈലിക്കും ഭാഷക്കും തന്നെയാണ് മുഖ്യ സ്ഥാനം. ആരോചകമല്ലാത്ത ആംഗ്യങ്ങള്‍ പ്രഭാഷകനെ കൂടുതല്‍ ആകര്‍ഷണീയനാക്കും. സദസ്സറിഞ്ഞു പ്രസംഗിക്കുക എന്നതും പ്രധാനം-ഉദ്ദേശിച്ചത് പ്രസംഗിക്കുന്ന സ്ഥലത്തെ ആള്‍ക്കാരെ കുറിച്ച് ഒരേകദേശധാരണ എന്നതാണ്. ഉദാഹരണമായി വടകര താഴെ അങ്ങാടി പോലെ നൂറു ശതമാനം മുസ്ലിംകള്‍ തിങ്ങിത്താമാസിക്കുന്ന ഒരിടത്തും സി.പി.എമ്മിന് മൃഗീയ ഭൂരിപക്ഷം ഉള്ള ഒഞ്ചിയത്തും ഒരേ പോലെയല്ല ലീഗ് പറയേണ്ടതെന്നര്‍ത്ഥം.(ഇത് ശ്രദ്ധിക്കുന്നത് പ്രാസംഗികന്റെ തടി കേടാകാതിരിക്കാനും നല്ലത്!!)

പ്രസംഗം മൂന്നെണ്ണമുണ്ട്. പ്രഭാഷണ വേദിയില്‍ കയറുംമുമ്പ് പറയണം എന്ന് മനസ്സില്‍ കരുതുന്ന പ്രസംഗം. രണ്ട് ചെയ്യുന്ന പ്രസംഗം.(നാം മുമ്പ് പ്ലാന്‍ ചെയ്തതില് പലതും വിട്ടുപോകുകയും പുതുതായി ചിലതൊക്കെ സ്പോട്ടില്‍ മനസ്സില്‍ വന്നുകേറി പുറത്തുപറയുകയും ചെയ്യുന്നു.)മൂന്നാമതായി സ്വന്തം പ്രസംഗം കഴിഞ്ഞാല്‍ നമുക്ക് തോന്നുന്ന പ്രസംഗം.(ഓ ഇങ്ങനെയായിരുന്നു പ്രസംഗിക്കേണ്ടത് എന്ന തോന്നല്‍) നല്ല ഓര്‍മ്മ ശക്തിയും കാര്യങ്ങള്‍ ‍ മനസ്സില്‍ അടുക്കി വെക്കുകയും ചെയ്യുന്ന ആളുകള്‍ക്ക് ഈ മേഖലയില്‍ ശോഭിക്കാന്‍ കഴിയും. ഇപ്പോഴത്തെ കാലത്ത് പ്രസംഗം ശ്രമകരമായ ഒരു ദൗത്യം തന്നെയാണ്. മുമ്പത്തെ പോലെയല്ല. കേള്‍വിക്കാരുടെ അറിവ് വര്‍ദ്ധിക്കുകയും നിലവാരം ഉയരുകയും ചെയ്തതിനാല്‍ എന്തെങ്കിലും പറഞ്ഞു രക്ഷപ്പെടാനാവില്ല.

പൊടിക്കൈ: മേല്‍ പറഞ്ഞതിനോട് എതിര്‍ നില്‍ക്കുന്ന തിയറിയാണ്. പക്ഷെ ഈ ഒരു തോന്നല്‍ പ്രാസംഗികനു ഉണ്ടായാല്‍ മാത്രമേ പ്രസംഗം ആത്മ വിശ്വാസത്തോടെ പുറത്തു വരൂ. താന്‍ പറയാന്‍പോകുന്നതൊന്നും ഇവിടെ കൂടിയിരിക്കുന്ന പലര്‍ക്കും അറിയില്ലെന്ന ഒരുചിന്ത. അവര്‍ക്കെല്ലാം അറിയുമെങ്കില്‍ പിന്നെ ഞാന്‍ എന്തിനു പ്രസംഗിക്കണം? എന്റെ വാക്കുകള്‍ക്കു എന്ത് പ്രസക്തി? ഇത് ശരിയല്ലേ കൂട്ടുകാരെ....പ്രസംഗത്തില്‍ മറ്റാരെയും അനുകരിക്കാതെ സ്വന്തമായി ഒരു ശൈലി ഉണ്ടാക്കി എടുക്കുക. സമൂഹത്തില്‍ നമയുടെ ചാലക-പ്രേരക ശക്തികളാവാന് വാക്കുകള്‍ ഉപയോഗിച്ച് മുന്നേറുക. അക്ഷരങ്ങള്‍ ആവനാഴിയില്‍ കിടന്നു തുരുമ്പെടുക്കാന്‍ ഉള്ളതല്ല. അത് ശത്രുവിന്റെ ആയുധപ്പുരയെ ചുട്ടെരിക്കാന്‍ മൂര്‍ച്ചയുള്ളതാണ്."രക്ത സാക്ഷിയുടെ കണ്‍ടത്തില്‍ നിന്ന് ഉറ്റിവീഴുന്ന നിണകണങ്ങളെക്കാള് വിശുദ്ധമാണ് പണ്ഡിതന്റെ പേനയില്‍ നിന്ന് നിര്ഗ്ഗളിക്കുന്ന മഷിത്തുള്ളികള്". ‍പുതിയ കാലത്തിന്റെ ആയുധങ്ങള്‍ വാളും തോക്കുമല്ല. എഴുത്തും വാക്കും തന്നെയാണ്.ആദര്‍ശങ്ങള്‍ സംവദിക്കപ്പെടെണ്ട പ്രതലവും ഇത് തന്നെയാണ്.‍
പ്രണയത്തിന്റെ ആദ്യാക്ഷരങ്ങള്‍ മുളപൊട്ടിയ മടപ്പള്ളി കോളേജിന്റെ കുന്നിന്‍ പുറത്തുകൂടി ഒരുവട്ടം കൂടി കയറി ഇറങ്ങിയപ്പോള്‍ ഓര്‍മ്മകള്‍ എന്പതുകളുടെ അവസാനത്തിലേക്ക് പറന്നു പൊങ്ങുകയായിരുന്നു. മധുരമൂറുന്ന ക്യാമ്പസ്‌ അനുഭവങ്ങള്‍ ജീവിതത്തില്‍ ചാലിച്ച ഈ മനോഹര കുന്നിന്‍പുറം വല്ലാത്തൊരു അനുഭൂതിയാണ് അകക്കാമ്പില്‍ കോറിയിടുന്നത്. കാറ്റാടി മരങ്ങളും ആര്‍ട്സ് ബ്ലോക്കും സയന്‍സ് ബ്ലോക്കും കുറച്ചു പിന്നിലായി കിടക്കുന്ന കശുവണ്ടി തോട്ടവും.....അങ്ങിനെ എല്ലാം മനസ്സില്‍ നഷ്ടബോധത്തിന്റെ കാന്‍വാസില്‍ തിക്കി തിരക്കി തികട്ടി വരുന്നു.
കൌമാര സ്വപ്‌നങ്ങള്‍ മൂപ്പെത്തിയ പഴയ കരിമീശക്കാരന്റെ രൂപം എത്ര ആലോചിച്ചിട്ടും തെളിയാത്തത് പോലെ. ഓര്‍മ്മകള്‍ ഇപ്പോള്‍ ഇങ്ങനെയാണ്. ചിലന്തി വലയില്‍ കുടുങ്ങിയത് പോലെയുള്ള അവ്യക്തത. ചെവി മറച്ചു കൊണ്ട് തിങ്ങി നിറഞ്ഞ മുടി കുരുവിക്കൂട് സ്റ്റൈലില്‍ വാര്‍ന്നോതുക്കിയ ചിത്രം ചെറുതായി തെളിയുന്നു. വയനാട് ചുരത്തിലെ ഹെയര്‍പിന്‍ വളവുകള്‍ കുത്തനെ കയറുന്ന KSRTC ബസ്സ് പോലെ മിനക്കെട്ടാണ് ഓര്‍മ്മയുടെ ഭാണ്ടക്കെട്ടുകളില്‍ നിന്നും പലതും ചികന്നെടുക്കുന്നത്.
എന്പതുകളിലെ കാമ്പസുകളില്‍ വിപ്ലവവും തീവ്ര പ്രണയവും കൈകോര്‍ത്തു പിടിച്ചു നില്‍ക്കുന്നത് കാണാമായിരുന്നു. ഇടതു പക്ഷ ചിന്തകളുടെ മാനവിക മുഖം ഏറെ അന്ഗീകരിക്കപ്പെട്ടത്‌ അക്കാലത്തെ കാമ്പെസുകളില്‍ ആണെന്ന് തോന്നുന്നു. സാമൂഹ്യ ബോധവും വിപ്ലവ ചിന്തയുമുള്ള ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്ന ഒരു ജാഗര യൌവ്വനം. അതായിരുന്നു അന്നത്തെ കാമ്പസുകളുടെ പ്രത്യേകത. ജയപ്രകാശ്‌നാരായണന്റെയും ഡോക്ടര്‍ ലോഹ്യയുടെയും സോഷ്യലിസ്റ്റ്‌ ചിന്തകളില്‍ അല്പം ആകര്ഷിക്കപ്പെട്ടതും ഈ കലാലയ ജീവിതത്തില്‍ വെച്ചായിരുന്നു.
"കലാലയത്തിന്‍ ഇടനാഴികളില്‍ ചോര വീണു ചുവക്കരുതെ..ജെ പീ വിട്ട പടക്കുതിര..ചീറി പാഞ്ഞു വരുന്നുണ്ട്.. ആര് തടുക്കും.....ആര് ചെറുക്കും..
സോഷ്യലിസ്റ്റ്‌ ജനതയുടെ വിദ്യാര്‍ഥി പ്രവര്‍ത്തകര്‍ മുഴക്കിയ മുദ്രവാക്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെന്ന് തോന്നുന്നു.
മലയാള ചെറു കഥകള്‍ പ്രണയഅക്ഷരങ്ങളായി ആത്മാവിലേക് ഊര്ന്നിറങ്ങിയത് ഈ കാമ്പസിലെ മരതണലുകളില്‍നിന്നാണ്. വായനയുടെ മര്‍മ്മരം...എഴുത്തിന്റെ സുഖം...വീക്ഷണങ്ങള്‍ രൂപപ്പെടുന്നതിന്റെ പേറ്റുനോവ്....ഒപ്പം പ്രണയ വര്‍ണ്ണങ്ങള്‍ പീലി വിടര്‍ത്തി ആടുന്നതിന്റെ അത്യാഹ്ലാധവും...!!!ആനന്ദിക്കാന്‍ ഇതിലേറെ എന്ത് വേണം..!!?
സെക്കന്റ്‌ പ്രീഡിഗ്രിക്കാര്‍ ഫസ്റ്റ് PDC കാരെ റാഗ് ചെയ്യുക എന്ന ക്യാമ്പസ്‌ ശീലം പതിവ് തെറ്റാതിരിക്കാന്‍ സുഹൃതുകളായ ഹനീഫ,രമേശന്‍,അഫ്സല്‍ എന്നിവര്‍ക്കൊപ്പം ഫസ്റ്റ് PDC ബ്ലോക്കിലെക്കുള്ള സ്ഥിരം കറക്കത്തിലാണ് ആ കൊച്ചു സുന്ദരി എന്റെ ഉള്ളില്‍ കയറിപ്പറ്റിയത്. തേര്‍ഡ് ഗ്രൂപിലെ വെളുത്ത് ഉയരം കുറഞ്ഞ ആ പെണ്‍കുട്ടി. മറ്റു മൂന്ന് പേരും ചില ലൈനുകളില്‍ കൊളുതിയതിനാല്‍ എനിക്ക് വേണ്ടതിലധികം പ്രോത്സാഹനമാണ് അവരില്‍ നിന്ന് കിട്ടിയത്.
നിഷ്കളങ്കമായ ഒരു ക്യാമ്പസ്‌ പ്രണയം മൊട്ടിടുന്നത് അങ്ങിനെയാണ്. കണ്ണും കണ്ണും കണ്ണിമയ്ക്കാതെ ഏറെ നേരം നോക്കിയിരുന്നതും വാചാലതയെക്കാള്‍ മൌനം അര്‍ത്ഥ ഗര്ഭമാവുന്നതും പ്രണയ വഴികളിലെ സുഖമുള്ള നൊമ്പരമായിരിക്കാം..പ്രേമ ലേഖനങ്ങളില്‍ വടിവൊത്ത അക്ഷരങ്ങളില്‍ വളന്നും നിവര്‍ന്നും നില്‍ക്കുന്നത് സ്നേഹത്തിന്റെ ആഴവും പരപ്പും തന്നെയാണ്.
ഒടുവില്‍ വേര്‍പാടിന്റെ വിരഹ വേദനയുമായി മടപ്പള്ളി കോളേജിന്റെ കുന്നിറങ്ങി ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്ക് വലിഞ്ഞു കയറാന്‍ തുടങ്ങിയപ്പോള്‍ എല്ലാം ഓര്‍മ്മകള്‍ മാത്രം. CO-OPERATIVE കോളേജില്‍ ബി-കോം പഠനത്തിനു ശേഷം വീണ്ടും ഒരിക്കല്‍ വടകര വെച്ച് അവളെ കണ്ടിരുന്നു. ബീ എഡിന് ചേര്‍ന്ന് ടീച്ചറായി കുട്ടികളെ പഠിപ്പിക്കണമെന്ന മോഹം പങ്കുവെച്ച ശേഷം പോയ്‌മറഞ്ഞ അവള്‍ ഇന്നെവിടെയാണെന്ന് അറിയില്ല. ചെറിയ കാലയളവില്‍ ആണെങ്കിലും പ്രണയ സൌഹൃദത്തിന്റെ കുളിര്‍ കോരി ചൊരിഞ്ഞ പഴയ കൂട്ടുകാരിക്ക് നന്മകള്‍ മാത്രം ആശംസിച്ചു കൊണ്ട് ഈ കുറിമാനം ഇവിടെ അവസാനിപ്പിക്കുന്നു.
"
വിരഹത്തിന്‍ വേദന അറിയാന്‍ പ്രണയിക്കൂ ഒരു വട്ടം.."